സഭാതര്‍ക്കങ്ങൾ പരിഹരിക്കാനുള്ള സമാധാനചര്‍ച്ചകള്‍ക്ക് യാക്കോബായ സഭ അഞ്ചംഗസമിതിയെ നിയോഗിച്ചു. ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, ഗീവര്‍ഗീസ് മാര്‍ അത്തനേഷ്യസ്, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവരാണ് സമിതിയില്‍. കരിങ്ങാറച്ചിറയില്‍ ചേര്‍ന്ന സുന്നഹദോസിലാണ് തീരുമാനം.
സഭാതര്‍ക്കം പരിഹരിക്കാന്‍ ഇരുസഭകളും മുന്നിട്ടിറങ്ങണമെന്ന് പാത്രിയര്‍ക്കീസ് ബാവ ഇന്ന് ആവശ്യപ്പെട്ടിരുന്നു. പ്രശ്നങ്ങള്‍ തീര്‍ക്കേണ്ടത് തന്‍റെ കടമയാണെന്ന് പരിശുദ്ധബാവ മനോരമ ന്യൂസിനോട് പറഞ്ഞു. ജനങ്ങളുടെ വേദന തനിക്ക് കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍ത്തഡോക്സ് യാക്കോബായ സഭകള്‍ക്കിടയിലെ ഭിന്നത ദുരന്തമാണ്. സഭാതര്‍ക്കം കേരളത്തില്‍തന്നെ പരിഹരിക്കണം. തീരുമാനങ്ങള്‍ താന്‍ അടിച്ചേല്‍പ്പിക്കില്ലെന്നും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ വ്യക്തമാക്കി. അതേസമയം സഭാതര്‍ക്കം പരിഹരിക്കാന്‍ മുന്നോട്ടുവച്ച മധ്യസ്ഥനിര്‍ദേശങ്ങളോട് നല്ലരീതിയില്‍ പ്രതികരിച്ച പാരന്പര്യമാണ് യാക്കോബായ സഭയ്ക്കുള്ളതെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പറഞ്ഞു.
സമാനമായ ആരാധനാക്രമങ്ങളും രക്തബന്ധവുമുള്ള വിശ്വാസികള്‍ക്കിടയിലെ ഭിന്നത പരിഹരിക്കപ്പെടേണ്ടത് അനിവാര്യമെന്ന സന്ദേശമാണ് പാത്രിയര്‍ക്കീസ് ബാവ നല്‍കിയത്. എന്നാല്‍ ഭിന്നത അവസാനിപ്പിക്കാന്‍ പ്രാദേശികസഭകള്‍ തന്നെ മുന്നിട്ടിറൡണം. കോടതിയിലൂടെയോ ഇതരസഭകളുടെ മധ്യസ്ഥശ്രമങ്ങളിലൂടെയോ പ്രശ്നപരിഹാരം സാധ്യമല്ല. ഇരുസഭകളിലെയും ഭൂരിപക്ഷം വിശ്വാസികളും സമാധാനം ആഗ്രഹിക്കുന്നു. പ്രശ്നങ്ങളുണ്ടെങ്കില്‍ അതുപരിഹരിക്കാന്‍ മാര്‍ഗങ്ങളുണ്ടെന്നും പാത്രിയര്‍ക്കീസ് ബാവ വ്യക്തമാക്കി
No comments:
Post a Comment